Monday, February 23, 2009

മീന ചൂടിലെ ഉറവ

ചെറുപ്പത്തില്‍ നന്നേ വികൃതിയും അത്യാവശ്യം തോന്നിവാസങ്ങളും പിന്നെ ചില്ലറ തല്ലുകൊള്ളി തരങ്ങളും ഒക്കെ എന്റെ കൈ മുതല്‍ ആയിരുന്നു. ഞങ്ങള്‍ അഞ്ചു മക്കള്‍ ആണ് . ഞാനാണ് അതിലെ അവസാന കണ്ണി . മൂത്തവരുംആയി അത്യാവശ്യം പ്രായവ്യത്യാസവും പിന്നെ പോരാത്തതിന് ഇളയസന്താനം എന്ന മേലങ്കിയും എന്റെ കുത്തകആയിരുന്നു . എന്റെ വീട്ടിലെ മാത്രം ഇളയ സന്താനം അല്ല ഞാന്‍ ..അച്ഛന്റെ ഒന്‍പതു സഹോദരങ്ങളുടെയും മക്കളില്‍ഞാന്‍ ആണ് ഇളയത്.. അതുകൊണ്ട് സ്ഥാന മഹിമ ഇത്തിരി വില കൂടിയതാണ് . അന്നും ഇന്നും.. എന്തിനുംവീഴ്ത്തുന്ന കള്ള കണ്ണുനീര്‍ തുള്ളിയും (എന്റെ കണ്ണീരിനു പൂക്കണ്ണീര്‍ എന്നാണ് വീട്ടില്‍ പറയുന്നതു) കരച്ചിലിന്റെപാശ്ചാത്തല സംഗീതവും ആയി ഞാന്‍ എന്റെ ആവശ്യങ്ങള്‍ എല്ലാം നേടി എടുത്തു കൊണ്ടിരുന്നു. എവിടെയെങ്കിലും "നോ" എന്ന ആന്‍സര്‍ വന്നാല്‍ ഞാന്‍ എന്റെ കണ്ണീര്‍ കരി മരുന്ന് അങ്ങ് പ്രയോഗിക്കും .പിന്നെ തൊള്ള തൊറന്നുകൂവാനുള്ള ശക്തി എപ്പോളും എന്റെ ശബ്ദത്തിനും ഉണ്ടായിരുന്നു.അതുകൊണ്ട് എവിടെ നിന്നെന്കിലും എനിക്ക്ശുപാര്‍ശയും ആയി ഒട്ടനവധി പേര്‍ വരും.അല്ലെങ്കില്‍ ആരേലും വിളിച്ചു കൂവും പാറുനെ കരയിക്കല്ലേ .കൊച്ചുകുഞ്ഞല്ലേ അത് .പാറു കരയണത് മുത്തശി കേട്ടാല്‍ നിങ്ങള്‍ക്കൊക്കെ കിട്ടും.പിന്നെ മനസ്സില്‍ എന്നെ ചീത്ത വിളിച്ചുഅവര്‍ മനസില്ല മനസോടെ എന്റെ കാര്യം സാധിച്ചു തരും . ഇതായിരുന്നു എന്റെ ചെറുപ്പകാലം.മുത്തശി ഒരു നല്ലതണല്‍ മരം ആയിരുന്നു എനിക്ക് .
വീട്ടില്‍ അച്ഛനു കുറെ നിലവും കൃഷിയും ഉണ്ട് .എല്ലാ വിധ കൃഷികളും ഇറക്കാന്‍ പറ്റിയ ഭൂമി ആണ്ഉള്ളത്.അതുകൊണ്ട് വീട്ടില്‍ എന്നും ഒരു എട്ടു പത്ത് പേര്‍ പണിക്കാര് ആയി ഉണ്ടാകും. ചെറുപ്പം മുതല്‍ക്കേ കാഴ്ചകണ്ടാണ്‌ വളര്‍ന്നത്‌.അച്ഛന്റെ ഫുള്‍ ശ്രദ്ധയും എപ്പോളും കൃഷിയില്‍ ആയിരുന്നു.പക്ഷെ വേനല്‍ക്കാലംആവുമ്പോഴേക്കും നല്ല പോലെ വരള്‍ച്ച വരും .നാട്ടില്‍ മൊത്തം വെള്ളം ഇല്ലാത്ത അവസ്ഥ. പത്തിരുപതു വര്ഷംമുന്നേ അവിടെ ഒരു കനാലോ അല്ലെങ്കില്‍ വെള്ളം എത്തിക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങളോ ഇല്ലായിരുന്നു. ഞങ്ങള്‍താമസിക്കുന്നത് തറവാട്ടില്‍ ആണ്.തറവാട് എന്ന് പറയുമ്പോള്‍ ഒരു വലിയ വീടും പിന്നെ കുറെ ഏറെ സ്ഥലവും .
വേനല്‍ക്കാലം ആയാല്‍ പിന്നെ വീട്ടില്‍ അച്ഛനും അമ്മയും ഒരു തുള്ളി വെള്ളം പോലും കളയാന്‍ സമ്മതിക്കില്ല.ടാപ്പ്ഒക്കെ തുറന്നു വെള്ളം കളഞ്ഞാല്‍ അച്ഛന്റെ കൈയ്യില്‍് നിന്നു പുളിവാറിനടിയും പിന്നെ അമ്മയുടെ കയ്യില്‍ നിന്നുംനല്ല ശകാരവും കിട്ടും. അതിനുള്ള കാരണം എന്താച്ചാല്‍ വീട്ടിലെ കിണറിനെ ആണ് ഒരു പത്ത് അമ്പതു വീട്ടുകാര്‍ വേനല്‍ക്കാലത്ത് വെള്ളത്തിനുള്ള ഏക ആശ്രയം ആയി കാണണത് .എല്ലാവരും കുടിക്കാനും പാചകത്തിനുംഎല്ലാം കിണറ്റിലെ വെള്ളം മാത്രമെ ഉപയോഗിക്കു. വേറെ ഒരു കിണറ്റിലും കുംഭ മാസം മുതല്‍ വെള്ളംകാണില്ല. ഉള്ള വെള്ളം മിക്കപ്പോളും കലങ്ങി പോകുകയും ചെയ്യും.

കിണറിനു നല്ല പ്രായം ഉണ്ട് . എന്റെ മുതു മുത്തച്ഛന്റെ അച്ഛന്‍ പണിത കിണറാണ്.അതില്‍ ഉറവ മൂന്നെണ്ണംഉണ്ട്.നല്ല വേനല്‍ക്കാലത്ത് മൂന്നുറവകളില്‍്നിന്നും വെള്ളം പനിച്ച് ഇറങ്ങുന്നത് കാണാം . കിണറിനും അത്രആഴം ഇല്ല.പാറ ഇടുക്കില്‍ നിന്നും എപ്പോളും വെള്ളം വീഴും .നല്ല തണുത്ത വെള്ളം . അതില്‍് നിന്നും ചുമ്മാ കോരികുടിക്കും ഞങ്ങള്‍ .അത്ര തണുപ്പും സ്വാദും ആണ് വെള്ളത്തിനു .(ഇപ്പോള്‍ സ്ഥിരം ആയി കാശു മുടക്കി വെള്ളംവാങ്ങുമ്പോള്‍ മനസില്‍ തോന്നും വെള്ളം ഇത്തിരി കുടിക്കാന്‍ കിട്ടിയിരുനെങ്കില്‍ എന്ന്).ചിലദിവസങ്ങളില്‍കിണറിന്റെ ചുറ്റും ഉള്ള ആളുകളുടെ നിര അത്രക്കുണ്ട് .ഏതാണ്ട് മാവേലി സ്റ്റോറിന്റ്റെ മുന്നില്‍ മണ്ണെണ്ണ വാങ്ങാന്‍ ഉള്ള ക്യു . വേനല്‍ക്കാലം തുടങ്ങിയാല്‍ വീട്ടില്‍ വെള്ളത്തിന്റെ ഉപയോഗം ഭയങ്കര ചിട്ടയില്‍ ആണ് . പാതിരാത്രിക്ക്‌എപ്പോളെങ്കിലും അച്ഛന്‍ എണീറ്റ്‌ ഒരു പത്ത് മിനിറ്റു വെള്ളം അടിച്ചിടും.പിന്നെ പകല്‍ ഒന്നും വെള്ളം ടാന്കിലേക്ക് അടിക്കില്ല .പിറ്റേ ദിവസവും സമയത്തു തന്നെ ആണ് വെള്ളം ടാന്കിലേക്ക് അടിച്ചിടുക. പകല്‍ സമയത്ത് ഉണ്ടാകുന്ന വെള്ളം മുഴുവന്‍ കോരുകര്‍ക്ക് ഉള്ളതാണ്. രാവിലെ ഒരു അഞ്ചു മണി തൊട്ടു വയ്കിട്ടു ഒരു പത്ത് മണി വരെ കിണറ്റിലെ കപ്പി കറങ്ങുന്ന ഒച്ച കേള്ക്കാം സമയത്ത് രണ്ടു കിലോ മീറ്റര്‍ ദൂരെ ഉള്ള പാടത്ത് മാത്രമെ കൃഷി എന്തെങ്കിലും ഉണ്ടാകു. അവിടെ വെള്ളം കിട്ടാന്‍ വലിയ ഒരു കുളം ഉണ്ട് . വെള്ളം പാടത്തെ കൃഷിക്ക് ഉപയോഗിക്കും .


ആയിടക്കു
ഒരു മീനച്ചൂടില്‍ വീട്ടിലെകിണറിന്റെ സ്ഥാനം കണ്ട പഴയ സ്ഥാനക്കാരന്റെ പുതു തലമുറക്കാരന്‍(കൈമള്‍ മാഷ്) വീട്ടില്‍ വന്നു. വളരെനാളുകള്‍ക്കു ശേഷം അദ്ദേഹം വീട്ടില്‍ വന്നത് തന്റെ മുന്പേ ഉണ്ടായ തലമുറക്കാര്‍ പണിത കിണറു കാണാന്‍ വേണ്ടിഒന്നും അല്ല്ല . കുടുംബവും ആയി മായാത്ത ഒരു ബന്ധം മുതുമുത്തച്ചന്‍ മുതല്‍ നിലനിന്നു പോരുന്നതാണ്. എന്തായാലും അദ്ദേഹം സകുടുംബം ആണ് എത്തിയത് . ഓണത്തിനും വിഷുവിനും കൊയ്ത്തിന്റെ സമയത്തും ഒക്കെ ഒരുക്കാറുള്ള സദ്ദ്യ തന്നെ അവര്‍ക്കുവേണ്ടി അമ്മ ഒരുക്കി .അച്ഛന്റെ കൂടെ മുറ്റത്തിറങ്ങി കൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞു നടന്നപ്പോള്‍ വെള്ളത്തിനു നേരിടുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞു .അപ്പൊ അച്ഛനോട് അദ്ദേഹം ചോദിച്ചു ഒരെണ്ണം കൂടി സ്ഥാനം നോക്കി കുത്തിയാലോ എന്ന് .
അച്ഛന്റെ മനസിലും ചിന്ത ഉണ്ടായിരുന്നു കാരണം കൃഷിക്ക് വെള്ളം തികയുന്നില്ല .

അപ്പൊ
പുതിയതൊന്നു കുത്തിയാല്‍ വെള്ളം തികയും എന്ന ചിന്തയില്‍ കൈമള്‍മാഷിനോട് സ്ഥാനം നോക്കാന്‍ സമയം കുറിപ്പിച്ചു .
പക്ഷെ ഒരു പുരയിടത്തില്‍ രണ്ടു കിണര്‍ പറ്റില്ല.ഇപ്പോള്‍ ഉള്ള കിണര്‍ മൂടണം അല്ലെങ്കില്‍ വേറെ പുരയിടം വേണം . കിണര്‍ മൂടിയിട്ട് ഒരു സാഹസം അച്ഛനും മാഷിനുംആലോചിക്കാന്‍ പറ്റില്ല. അന്ന് വൈകുന്നേരം തന്നെ നല്ല സമയം ഉണ്ടെന്നും പറഞ്ഞു വൈകുന്നേരം തന്നെ പറമ്പ് മുഴുവന്‍ ചുറ്റി .അവസാനം സ്ഥാനം കണ്ടു..അച്ഛന്‍ ആയിടക്കു വാങ്ങിയ ഒരു പറമ്പില്‍ കിണറു കുത്തുന്നതിനു കുഴപ്പം ഇല്ല എന്ന് മനസിലാക്കി . എന്നിട്ട് അവിടെ കല്ലും വെച്ചു സ്ഥലം തെളിച്ചു വെച്ചു. മഴ പെയ്തു ഭൂമി തണുത്തിട്ടൂ കുഴി എടുത്താല്‍ മതി എന്ന് പറഞ്ഞു കൈമള്‍ മാഷ് പൊയി.


അങ്ങനെ
എന്റെ മനസ്സില്‍ ഉറവയും കിണറു കുഴിക്കുന്നത് എല്ലാം പതിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പല ഇടങ്ങളില്‍ നിന്നായി ശേഖരിച്ചു .പണ്ടേ പൊതു വിജ്ഞാനം ഉണ്ടാക്കാന്‍ എനിക്ക് ഭയങ്കര ഇന്റെറെസ്റ്റ് ആയിരുന്നു.. വലിയ കുഴി കുഴിച്ചു താഴെ എത്തുമ്പോള്‍ വെള്ളം ചീറ്റി വരും . ഒത്തിരി ദിവസം കൊണ്ടേകുത്തി തീരു എന്നെല്ലാം എനിക്ക് മനസിലായി.. അറിവെല്ലാം കിട്ടി ഞാന്‍ ദിവസങ്ങള്‍ നോക്കി ഇരുന്നു.പണിതുടങ്ങണത് കാണാന്‍ വേണ്ടി.കാരണം പണി ഉള്ള ദിവസങ്ങള്‍ വീട്ടില്‍ ഉത്സവം പോലെ ആണ്. പണിയാന്‍ വരുന്നവരുടെ പിള്ളേര്‍ എല്ലാം വരും . എനിക്ക് കളിക്കാന്‍ കൂട്ടും കിട്ടും.

അങ്ങനെ
ഒരു ദിവസം എന്റെ മൂത്ത സഹോദരങ്ങള്‍ എല്ലാം കൂടി തൊങ്കി കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ഞാനും ചെന്നു എന്നെ കൂട്ടിയില്ല (കാരണം എന്നെ കൂട്ടിയാല്‍ എപ്പോ കളി അലമ്പാക്കി എന്ന് ചോദിച്ചാല്‍ മതി.പിന്നെ ഞാന്‍ വലിയ ഒരു ന്യൂസ് എജെന്ട് കൂടി ആണ് .എന്തെങ്കിലും ഒരു തുമ്പ് കിട്ടിയാല്‍ അമ്മക്ക് കൊണ്ടു പൊയ്കൊടുക്കും . അത് കൊണ്ടു ഒരിക്കലും അവരെന്നെ കൂട്ടത്തില്‍ കൂട്ടില്ല . )ഞാന്‍ കരഞ്ഞു കൊണ്ടു അമ്മേടെഅടുത്തുചെന്നു. വൈകുന്നേരം മുത്തശിനേം അച്ഛനേം കൂട്ടി അമ്മേം ഞാനും ഒക്കെ ആയി കളിക്കാം എന്ന് അമ്മ സമാധാനിപ്പിച്ചു . ഇതു വെറും സമാധാനം ആണ് അല്ലാതെ അച്ഛനും അമ്മേം മുത്തശിയും ഒന്നും ഇന്നേ വരെ എന്റെകൂടെ കളിയ്ക്കാന്‍ വന്നിട്ടും ഇല്ല..

അമ്മ
പറഞ്ഞാല്‍ എനിക്ക് ഒരിത്തിരി അനുസരണ ഉണ്ട്. ഞാന്‍ പുറത്തേക്ക് പോയി തനിയെ ഇരുന്നു കഞ്ഞിയും കറിയും കളിച്ചു .അവിടെ ഉള്ള എല്ലാ തോര്ത്തുകളും കൂട്ടി കെട്ടി സാരി ഒക്കെ ചുറ്റിയാണ്‌ കളിക്കണതു. പിന്നെ തന്നെത്താന്‍ ഓരോന്നും മനസ്സില്‍ സങ്കല്‍പ്പിച്ചു ഉറക്കെ വര്‍ത്തമാനങ്ങള്‍ ഒക്കെ പറയുംചിലപ്പോ ചേട്ടനും മറ്റും മാറിയിരുന്നു ഇതെല്ലാം കേട്ടു കളിയാക്കും .അങ്ങനെ വല്ലതും സംഭവിച്ചാല്‍ പിന്നെ അന്ന്‍ വീട്ടില്‍ മാമാങ്കം ആയിരിക്കും . കഞ്ഞിയും കറിയും കളിച്ചു മടുക്കുമ്പോള്‍ അമ്മയും കുഞ്ഞും കളിക്കും. അങ്ങനെ പലതും.

അന്ന് തനിയെ ഇരുന്നു എല്ലാം കളിച്ചു മടുത്തപ്പോള്‍ വെറുതെ കുറെ നടന്നു .അങ്ങനെ വീട്ടിലെ പണി ആയുധങ്ങള്‍എല്ലാം ഇരിക്കുന്ന ആ ഭാഗത്ത് ചെന്നു.പണിപ്പുര എന്നാണ് ഞങ്ങള്‍ പറയാറ്‌ . അത് എപ്പോളും പൂട്ടി ഇടാറണ് പതിവു. പക്ഷെ പതിവിനു വിപരീതം ആയി അത് തുറന്നു കിടക്കുന്നു .ഞാന്‍ അകത്തു കയറി .ചുറ്റും നോക്കി . പലതും കണ്ണില്‍ പെട്ടു. പക്ഷെ ഒന്നും എനിക്ക് പറ്റിയതില്ല. അപ്പോളാണ് പെട്ടന്ന് അവിടെ ഇരിക്കണ കുഞ്ഞി തൂമ്പ എന്റെ കണ്ണില്‍ പെട്ടത്. ചേട്ടന്‍ കുഞ്ഞായിരുന്നപ്പോള്‍ ചേട്ടന് വാസുചേട്ടന്‍ പ്രത്യേകം പണിതു കൊടുത്താണ് . തൂമ്പ എന്നെ പതിയെ മാടിവിളിച്ചു ഞാന്‍ ചെന്നു എടുത്തു നോക്കി അധികം ഭാരം ഒന്നും ഇല്ല . അത് കാച്ചിച്ചു വെച്ചിട്ടുണ്ട്..അച്ഛന്‍ ഇടക്ക് എല്ലാആയുധങ്ങളും കാച്ച്ചിക്കാന്‍ കൊടുക്കുമ്പോള്‍ തൂമ്പയും കൊടുക്കും. ഞാന്‍ പണി ആയുധവും ആയി നേരെ പറമ്പിലേക്ക് ഇറങ്ങി. എന്തായാലും കിട്ടിയ ആയുധം ഒന്നു പരീക്ഷിക്കാന്‍ തീരുമാനിച്ചു. നേരെ കൈമള്‍ മാഷ്‌ കിണറിനു സ്ഥാനം കണ്ട ദിശയിലേക്ക് വണ്ടി വിട്ടു .

ഇവിടുത്തെ പണിക്കാരെല്ലാം തോളില്‍ തൂമ്പ വെച്ചു തലയില്‍ തോര്‍ത്ത് കെട്ടിയാണ് പണിയാന്‍ പോകാറ് .അതെ രീതിയില്‍ ഞാനും സാരി മാറ്റി തോര്‍ത്ത്‌ തലയില്‍ കെട്ടി തൂമ്പ തോളത്തു വെച്ചു കിണറിനു സ്ഥാനം കണ്ട സ്ഥലത്തെത്തി. മാഷ്‌ വെച്ച കല്ലൊന്നും ഞാന്‍ കണ്ടില്ല . പക്ഷെ ഞാന്‍ ഒരു ഊഹം വെച്ചു കുഴി കുത്താന്‍തുടങ്ങി..ഒന്നു രണ്ടു മൂന്നു അങ്ങനെ ഒരു അഞ്ചാറു കുത്ത് കുത്തിയപൊളേക്കും മണ്ണിനു ചെറിയ നനവ് തോന്നി.. ഓഹോ അപ്പൊ മാഷ്‌ പറഞ്ഞ സ്ഥലം ഇതു തന്നെ മനസ്സില്‍ പറഞ്ഞു രണ്ടു കുത്തും കൂടി കുത്തി...ദാ നോക്ക് വെള്ളംമുകളിലേക്ക് ചീറ്റുന്നു. എനിക്ക് കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല.. ഞാന്‍ തൂമ്പ എറിഞ്ഞിട്ടു ഓടി.. ഉറവ കണ്ടേ ഉറവ എന്ന് കൂവി കൊണ്ടു പാഞ്ഞു .. ഞാന്‍ പാഞ്ഞു വരണത് കണ്ടു അമ്മ അകത്തു നിന്നും ഇറങ്ങി വന്നു എന്നാപറ്റിയെ വല്ലോ പാമ്പിനെയോ മറ്റോ കണ്ടു പെടിച്ചതാണോ എന്ന് ചോദിച്ചു.. അപ്പോ ഉറവ്കണ്ട വിവരം പറഞ്ഞു എന്നത് ഉറവയോ? അമ്മ ഞെട്ടി . അമ്മ ഏട്ടനെ വിളിച്ചു അച്ഛന്റെ അടുത്തേക്ക് ഓടിച്ചു വിട്ടു .. . . .
ചേട്ടന്‍ അച്ഛനോട് കാര്യം പറഞ്ഞു..

എവിടെ നിന്നോ അച്ഛന്‍ പോത്ത് കുത്തിയ രീതിയില്‍ പാഞ്ഞു വന്നു . പെണ്‍കൊച്ച് പൈപ്പ് പൊട്ടിച്ചിട്ടാണ് വന്നിരിക്കുന്നത്. വേഗം ടാന്കില്‍ നിന്നുള്ള മെയിന്‍ പൈപ്പ് പൂട്ട് എന്ന് പറഞ്ഞു അച്ഛന്‍ ഞാന്‍ ഉറവ കണ്ടസ്ഥലത്തേക്ക് എന്തെല്ലാമോ എടുത്തു കൊണ്ടു ഓടി .ചേട്ടനും പുറകെ ചെന്നു ....(
NB: ഇന്നത്തെ കാലത്ത് ഒരു ഉപകാരം ആര്ക്കും ചെയ്യരുത്).. അപ്പോളേക്കും ടാന്കിലെ വെള്ളം മൊത്തം തീര്‍ന്നിരുന്നു..അമ്മ പറഞ്ഞു അച്ഛന്‍തിരിച്ചു വരുമ്പോ കിട്ടും. .ഞാന്‍ അവിടെ ഇരുന്ന പുളിവാറില്‍ നോക്കി.. അത് എന്നെ നോക്കി ചിരിക്കുന്നത് പോലെതോന്നി..അമ്മ എന്നെ മുത്തശിയുടെ കൂടെ ഇരുത്തി . അച്ഛന്‍ ഒരു വിധത്തില്‍ വേറെ പൈപ്പോക്കെ ഇട്ടു എല്ലാംശെരിയാക്കി വന്നു.

അച്ഛന്‍ എന്നെ അന്വേഷിച്ചു .അമ്മ പറഞ്ഞു ഞാന്‍ ഉറങ്ങി എന്ന്. പക്ഷെ അച്ഛന്‍ നേരെ മുത്തശിയുടെ മുറിയില്‍ വന്നുഎന്നെ തൂക്കി എടുത്തുകൊണ്ടു പൊയ്. പതിയെ പുളിവാര്‍ എടുത്തു എന്നിട്ട് അച്ഛന്‍ എന്തോ കോമഡി സിനിമകണ്ടമാതിരി ചിരിച്ചു.ഞാന്‍ വിചാരിച്ചു തോട പൊട്ടും എന്ന് .അച്ഛന്‍ അമ്മയോട് ചോദിച്ചു ഇതിനെ എന്നാചെയ്യണ്ടത്?? ആരും ഒന്നും പറഞ്ഞില്ല ..എല്ലാവരും ചിരിച്ചു. അപ്പൊ മുത്തശി വന്നിട്ട് അച്ഛനോട് പറഞ്ഞു. നിന്റെകൈയ്യില്‍ ആണ് തെറ്റ് .പണിപ്പുര അടക്കാതെ പൊയട്ടല്ലേ കുട്ടി അതില്‍ കേറിയത്. അവിടെ ഇരുന്ന വെല്ലതുംഅതിന്ടെ തലയില്‍ വീണായിരുന്നെങ്കിലോ? തൂമ്പ കാലിലെങ്ങാനും കൊണ്ടിരുന്നെങ്കിലോ?മുത്തശി ദേഷ്യപെട്ടുകേറി പൊയി.അച്ഛന്‍ പുളിവാര്‍ അമ്മേടെ കയ്യില്‍ കൊടുത്തു.എന്നിട്ട് എന്നെ എടുത്തു മടിയില്‍ ഇരുത്തി ..എന്നിട്ട് വീണ്ടും ചിരിച്ചു .എന്നാലും എന്റെ കൊച്ചു മീന മാസത്തില്‍ തന്നെ ഉറവ കണ്ടല്ലോ എന്ന് പറഞ്ഞു വീട്ടില്‍ കൂട്ട ചിരി.മാഷിനെ എന്തായാലും വിവരം അറിയിക്കണം . എനിക്ക് മനസിലായി ഞാന്‍ ചെയ്തത് വലിയ കാര്യം ആണെന്ന്. അന്നുവെള്ളം കിണറ്റില്‍ ഉണ്ടായതു വീണ്ടുംവീട്ടിലേക്ക് എടുത്തു. വെള്ളം കോരുകാര്‍ വന്നപ്പോ വെള്ളം ഇല്ല. അമ്മ കാര്യം പറഞ്ഞു. എല്ലാവരും എന്നെ നോക്കിഎന്നാലും എന്റെ പാറൂട്ടിയെ എന്നും പറഞ്ഞു ചിരിച്ചു കൊണ്ടു കലവും കുടവും എല്ലാം കിണ്റ്റിന്‍് കരയില്‍ വെച്ചു അവര്‍ പോയി ..അങ്ങനെ ഞാന്‍ നാട്ടിലും ഭയങ്കര ഹിറ്റ് ആയി.. പിന്നെ ഒരു രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോളെക്കും കിണറ്റില്‍ പഴയ പോലെ വെള്ളം ആയി . അവര്‍ വന്നു വെള്ളം കോരിക്കൊണ്ട്പൊയി..

പിറ്റേന്ന് അച്ഛന്‍ ഒരു മേസ്തിര്യെ വിളിച്ചു ഞാന്‍ കുഴിച്ച ഭാഗം മുഴുവന്‍ സിമെന്റും ഇഷ്ടികയും കല്ലും എല്ലാം വെച്ചു പണിയിച്ചു .താഴെ ഉള്ള പറമ്പിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ ഇട്ട വലിയ പൈപ്പ് ആണ് ഞാന്‍ കുത്തി പൊട്ടിച്ചത്. ഇനി ആരും അവിടെ ഉറവകാണരുത് എന്ന ഉദ്ദേശ്യത്തോടെ അച്ഛന്‍ അവിടെ എല്ലാം നല്ല രീതിയില്‍ പൊക്കിപണിയിപ്പിച്ചു .

കഥ ഞാന്‍ മറന്നിരുന്നു .പണ്ടു ഇടയ്ക്ക് ആരെങ്കിലും പറയും ആയിരുന്നു..പിന്നെ എല്ലാരും മറന്നു..പക്ഷെ എന്റെകല്യാണം കഴിഞ്ഞു ഞങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ അച്ഛനും ഏട്ടനും കൂടി എന്റെ ഭര്ത്താവിനോട് എന്റെ വീരകഥകള്‍പറയുന്ന കൂട്ടത്തില്‍ മീന മാസത്തില്‍ ഞാന്‍ കണ്ട ഉറവയെ കുറിച്ചും പറഞ്ഞു . ഉറവ കണ്ട സ്ഥലം എല്ലാം കൊണ്ടുപൊയി കാട്ടി.അവസാനം ഭര്‍ത്താവും പൊട്ടി ചിരിച്ചു . ഞാന്‍ വീണ്ടു ചമ്മി .

Wednesday, February 11, 2009

പിഴച്ച കണക്കു കൂട്ടലുകളിലേക്ക് വീണ്ടും ഒരു എത്തി നോട്ടം

എന്റെ കഴിഞ്ഞ കുറെ കഥകളില്‍ പ്രീ ഡിഗ്രി ഓര്‍മ്മകള്‍ പങ്കുവെച്ച് , പരീക്ഷയും റിസള്‍ട്ട് എല്ലാം പ്രഖ്യാപിച്ചു.പക്ഷെ എഴുതിയ ബ്ലോഗുകള്‍ വായിച്ചപ്പോള്‍ രസകരമായ പലതും മറന്നിരിക്കുന്നു ."ഈശ്വരന്‍ മാരെ!!!! എന്താ കഥ .അതുകൊണ്ട് മറന്ന കഥകളിലേക്ക് ഒരു എത്തിനോട്ടം .എനിക്ക് അവിടെ കിട്ടിയ സൌഹൃദങ്ങളും അല്ലറചില്ലറ പാരകളും പിന്നെ ഇടയിലുള്ള ഇത്തിരി പോന്ന കുശുംബുകളും ഇമ്മിണി വലിപ്പം കൂടിയ തമാശകളും ഒക്കെഅടുത്ത ചില പോസ്ടുകളില്‍ എഴുതാം .

പ്രീ ഡിഗ്രിക്ക് കോളേജില്‍ ചേരുമ്പോള്‍ സ്കൂളില്‍ ഉണ്ടായിരുന്ന പല സൌഹൃദങ്ങളും മാറ്റെണ്ടാതായും മറക്കേണ്ടാതയും വന്നു.എടുത്തു പറയേണ്ടത് എന്റെ "സു‌ര്യാച്ചിയെ" .അവള്‍ കുടുംബ സമേതം വേറെ എങ്ങോപോയി . അച്ചന് സ്ഥലം മാറ്റം കിട്ടി . പിന്നെ കത്തുകളിലൂടെ വിവരങ്ങള്‍ കൈ മാറിക്കൊണ്ടിരുന്നു .സ്കൂളില്‍ കൂടെഉണ്ടായിരുന്ന പലരും കോളേജില്‍ തന്നെ ഉണ്ട് പക്ഷെ ഞാന്‍ ഒഴികെ ബാക്കി എല്ലാവരും സെക്കന്റ് ഗ്രൂപ്പില്‍ആണ് ചേര്‍ന്നത്‌ . അവര്ക്കു ലാബ്‌ ഹൌര്സ് ഞങ്ങളെക്കാള്‍ കൂടുതല്‍ ഉള്ളതുകൊണ്ടും ഞങ്ങളുടെ ക്ലാസ്സുകള്‍മാത്ത്സ് ഡിപാര്ട്മെന്റിന്ടെ അടുത്ത് പി ജി ബ്ലോക്കില്‍ ആയിരുന്നതുകൊണ്ടും(ആണ്‍കുട്ടികള്‍ അധികം ഉള്ളത്കൊണ്ടു ടീചെര്സിന്റെ ഫുള്‍ കെയറും വേണമല്ലോ?) സെക്കന്റ് ഗ്രൂപ്പ് സൌഹൃദം സാധ്യം ആയിരുന്നില്ല . ഒരിക്കലുംഞങ്ങളുടെ ബ്ലോക്കില്‍ അവരെ പ്രതീക്ഷിക്കാനെ പറ്റില്ല .പത്ത് നൂറു ആണ്‍കുട്ടികള്‍ പഠിക്കണ ക്ലാസ്സിലേക്ക് വരാന്‍ഉള്ള ധൈര്യം അവര്‍ക്കില്ല .അവരെ വെല്ലപ്പോളും കണ്ടെങ്കില്‍ ആയി ഇല്ലെങ്കില്‍ ആയി. കാണുമ്പൊള്‍ ഒന്നുംപറഞ്ഞില്ലെങ്കിലും പഴയ സ്കൂള്‍ കഥ ഒറ്റവാക്കില്‍ പറയും "നമ്മള്‍ അവിടെ ആയിരുന്നെന്കില്‍ എന്തൊക്കെചെയ്യാമായിരുന്നു?എന്ത് രസം ആയിരുന്നു അവിടെ ?ഹൊ ഇവിടെ വന്നതില്‍ പിന്നെ ഒരു സ്വാതന്ത്ര്യവും ഇല്ല " കൂടെ ഒരു നെടുവീര്‍പ്പും " ഗേള്‍സ് ഒണ്‍ലി സ്കൂളില്‍ നിന്നു വന്നതിന്റെ ബുദ്ധിമുട്ടാണ് " "ഹും" എന്നാപറയാനാ......ഇപ്പോളും നെടുവീര്‍പ്പ് ബാക്കിയാകുന്നു
ഓര്‍ക്കുമ്പോള്‍ ...!!!!!..
പക്ഷെ ക്ലാസ്സില്‍ എനിക്കൊരു നല്ല കൂട്ടുകാരിയെ കിട്ടി .ക്ലാസ്സില്‍ പോകുന്നത് തന്നെ അവളുടെ കൂടെ വെടിഅടിച്ചിരിക്കാം എന്നോര്‍ത്ത് തന്നെ ആണ് . എന്റെ ബെഞ്ച്‌മേറ്റ്‌ പേരു അഞ്ജന. അവള്ക്ക് ക്ലാസ്സില്‍എല്ലാവരെയും അപേഷിച്ചു മാര്‍ക്ക് കുറവാണു . ഒത്തിരി കുറവൊന്നും ഇല്ല എണ്‍പതു ശതമാനത്തിനു ഒരു അഞ്ചുമാര്‍ക്ക് കുറവ് . ആരുടെയോ നല്ല ശുപാര്‍ശ വഴി കിട്ടിയ സീറ്റ് . ക്ലാസ്സില്‍ എത്തുമ്പോള്‍ എനിക്കു സീറ്റ് പിടിച്ചുനോക്കിയിരിക്കും അവള്‍. (ഇപ്പോളും കൂട്ടുകാരി എന്റെ പ്രിയ സുഹൃത്ത് തന്നെ ആയി തുടരുന്നു).എങ്ങനെ ഞങ്ങള്‍ കൂട്ടായി എന്ന് അറിയില്ലാ.രണ്ടാള്‍ക്കും വായടച്ചിട്ടു സമയം ഇല്ല. ഞങ്ങള്‍ രണ്ടാളും ദുഖങ്ങളുംസന്തോഷങ്ങളും പരസ്പരം പങ്കു വെയ്ക്കും . അവള്‍ വേറെ ഏതോ സ്ഥലത്താണ് ട്യുഷന് പോണത് അത് കൊണ്ടുഅവള്‍ നേരത്തെ ക്ലാസ്സില്‍ എത്തും .ഞാന്‍ വരുന്നതു കാത്തു അവള്‍ നോക്കിയിരിക്കും .ഞാന്‍ എത്തുമ്പോള്‍പറയാന്‍ കൈ നിറയെ വിശേഷങ്ങളും ഉണ്ടാകും .ഞങ്ങള്‍ രണ്ടാളും നല്ല വായാടികള്‍ ആണ്. അതായിരിക്കും ഒരുപക്ഷെ ഞങ്ങളെ പരസ്പരം അടുപ്പിച്ചത് . ഒത്തിരി വിശേഷങ്ങള്‍ പറയാന്‍ ഉള്ളതുകൊണ്ട് , ക്ലാസ്സില്‍ സാറ്പ്ലാറ്റ്ഫോമില്‍ കേറി നാടകം തുടങ്ങുമ്പോലെക്കും
ഞങ്ങള്‍ കുശു കുശു എന്ന് ഓരോന്നു തുടങ്ങും . കുറെ ഒക്കെ അവര്‍ കണ്ടില്ലാപെട്ടു നടിക്കും.ഇടക്കൊക്കെ തിരിഞ്ഞുനോക്കും. ചിലപ്പോള്‍ ഇറക്കി വിടും ,ചിലപ്പോള്‍ ചീത്ത പറയും, എണീപ്പിച്ചു നിര്‍ത്തും .എന്തായാലും രണ്ടുപേര്‍ക്കും ഒരു പോലെ ശിക്ഷ കിട്ടിയത് കൊണ്ടു ഞങ്ങള്‍
അത് ആവോളം ആസ്വദിച്ചു. അങ്ങനെ ദിവസങ്ങള്‍തള്ളി നീക്കി. അങ്ങനെ ഒരു സെപ്ടംബര്‍ അഞ്ചു വന്നു (" അന്ന് എന്റെ ഹാപ്പി ബെര്‍ത്ത് ഡേ ആണ് .ഹാപ്പിബെര്‍ത്ത് ഡേ ടു മി "). അന്ന് ഞങ്ങള്ക്ക് ഫസ്റ്റ് ഹൌര്‍ ഊര്‍ജതന്ത്രം ആണ്.രാവിലെ ട്യുഷന്‍ ക്ലാസ്സില്‍ നിന്നു നല്ല ഡോസ് കിട്ടിയിട്ടുണ്ട് . പിറന്നാള്‍ എന്റെ ആണല്ലോ അതുകൊണ്ട് സാറിന് എന്ത് വേണമെങ്കിലും പറയാന്‍ മടിവിചാരിക്കണ്ടല്ലോ?. ഒരു ഷര്‍ട്ടും ഒരു പാന്റും(ഞാന്‍ കോളേജില്‍ ഉണ്ടായിരുന്ന രണ്ടു വര്ഷവും വേഷത്തില്‍അല്ലാതെ സാറിനെ കണ്ടിട്ടില്ലാ .ഞങ്ങളുടെ പൂര്‍വിക സുഹൃത്തുക്കളും പറയുന്നു അവരും വേഷത്തില്‍ മാത്രമെസാറിനെ കണ്ടിട്ട് ഉള്ളു എന്ന് എന്തിന് എന്നേക്കാള്‍ പത്ത് വര്ഷം മുന്നേ പഠിച്ച എന്റെ ചേച്ചി ഉം പറഞ്ഞതു വെച്ചുനോക്കുമ്പോള്‍ സാറിന് അന്നും ഇന്നും ഒരു പക്ഷെ എന്നും വേഷം മാത്രമെ ഉണ്ടാകൂ ..തുണിയുടെ ക്വാളിറ്റിഅപാരം ) പിന്നെ രണ്ടു മൂന്നു ഡോക്ട്രെറ്റും മാത്രം കൈ മുതലായുള്ള Dr.ചന്ദ്രപ്പന്‍ സര്‍ പാസ്കലിനെ പറ്റി പറയുന്നു . ഞങ്ങള്‍ രണ്ടാളും പിറന്നാള്‍ പ്രമാണിച്ചു ക്യാന്റീനില്‍ എന്തുണ്ട് എന്ന് ചര്‍ച്ചചെയ്യുന്നു .
സാര്‍ ഇങ്ങനെ എന്തെല്ലാമോ ബോര്‍ഡില്‍ എഴുതി കൂട്ടുന്നുണ്ട്
pressures Px in the x direction, Py in the y direction, and Ps normal to any plane inclined at any angle q to the horizontal at this point

Force due to Px = Px x Area ABEF = Pxdyd
Horizontal component of force due to Ps = - (Ps x Area ABCD) sin(q) = - Psdsdz dy/ds = -Psdydz
As Py has no component in the x direction, the element will be in equilibrium, if
Pxdydz + (-Psdydz) = 0
i.e. Px = Ps ഇങ്ങനെ സാറ് എഴുതി കൊണ്ടേ ഇരുന്നു .സത്യം പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടാളും ഒന്നും കേട്ടില്ലഒന്നും കണ്ടും ഇല്ല .

പക്ഷെ ഞങ്ങളുടെ കളിയും തമാശകളും സാറ് കാണുന്നുണ്ടായിരുന്നു . അവസാനം സഹികെട്ട് സാറ് അന്ജനയെപൊക്കി .എന്നിട്ട് സാറ് ചോദിച്ചു . വാട്ട് ഇസ് പാസ്കല്സ് ലോ ഓഫ് പ്രെഷര്‍ ? ചോദ്യത്തിന് അവള്‍മനസ്സില്‍ എന്ത് പറഞ്ഞു എന്ന് അറിയില്ല . പക്ഷെ സാറിനെ ഒന്നു ചിരിച്ചു കാണിച്ചു. ഒന്നും ഉരിയാടാതെ . സമയം കൊണ്ടു ഞാന്‍ ബ്ലാക്ക് ബോര്‍ഡും ടെക്സ്റ്റും ബുക്കും എല്ലാം നോക്കി പാസ്കലിന്റെ ലോ കണ്ടു ജീവിതത്തില്‍ആദ്യമായ് . എന്നെ പൊക്കി . എന്നോടും അതെ ചോദ്യം

വാട്ട് ഇസ് പാസ്കല്സ് ലോ ഓഫ് പ്രഷര്‍ ?
ഞാന്‍ എനിക്ക് നിമിഷ നേരം കൊണ്ടു കിട്ടിയ അറിവ് വെച്ചു പാസ്കല്സ് ലോ പറഞ്ഞു .സര്‍ പറഞ്ഞു വെരി ഗുഡ് .

അപ്പൊ ശെരി.എല്ലാവരും കേള്‍ക്കട്ടെ ഒന്നു കൂടി ഉറക്കെ പറയു പാര്‍വതി കുറുപ്പ് . എല്ലാവരും അത്
നോട്ട് ബുക്കില്‍എഴുത്. ഇങ്ങനെ വേണം കുട്ടികള്‍ ആയാല്‍ .ക്ലാസ്സില്‍ ശ്രദ്ധിച്ചില്ലെങ്കിലുംഎല്ലാം അറിയുന്നുണ്ട്. ( എനിക്ക് തന്നെ വളരെ മതിപ്പു തോന്നി) എന്നിട്ട് സാര്‍ ഒരു ചോക്കും എടുത്തു ഞാന്‍ പറഞ്ഞ പാസ്കല്സ് ലോ ബോര്‍ഡില്‍ പകര്‍ത്തി അതിന്റെ പൂര്‍ണ രൂപം മനസ്സില്‍ ഇല്ലെങ്കിലും ഏകദേശ രൂപം ഞാന്‍ എഴുതാം.
"Paskals law states that ,pressure change equally , in a confined ,other point , if apply you, will transmit,
Then all direction, pressure the, same pressure, when increase, pressure all pont".പറഞ്ഞപ്പോള്‍
. എനിക്കൊന്നും തോന്നിയില്ല . പക്ഷെ സാറ് ബോര്‍ഡില്‍ എഴുതിയത് കണ്ടപ്പോള്‍ ഞെട്ടി . ഞാന്‍ തന്നെ ഇത്രയും പറഞ്ഞതു എന്ന് മനസ്സില്‍ വിചാരിച്ചു നില്‍ക്കുമ്പോള്‍ സാറ് പറഞ്ഞു . വാക്കുകള്‍ എല്ലാം ഒന്നു ക്രമപ്പെടുത്താന്‍
എന്തൊരു അക്രമങ്ങള്‍ ആണ് ? .ഞാന്‍ ഒന്നും മിണ്ടിയില്ല ക്ലാസ്സില്‍ കൂട്ടച്ചിരി .
എന്നിട്ട് സാറ് എന്തെല്ലാമോ പറഞ്ഞു കളിയാക്കി. സെന്ടന്സുകള്‍ ഇംഗ്ലീഷ് ഗ്രാമര്‍ സാറിന് കൊടുക്കാം സെന്റെന്‍സ് മേക്കിങ്ങിനു പറ്റിയ ഉദ്ദാഹരണം .അദ്ദേഹത്തിനു വെല്ലു വിളി ഏറ്റെടുക്കാന്‍ പറ്റുമോ .
എന്ന്നോക്കാം . ഞാന്‍ മനസ്സില്‍ പറഞ്ഞു" വെറുതെ അല്ല ഭാര്യ ഇങ്ങേര്‍ക്ക് ഒരു ഷര്‍ട്ട്‌ മാത്രം വാങ്ങികൊടുത്ത്‌ ഇങ്ങേരെഇട്ടേച്ചു അമേരിക്കക്ക് പോയത്".അവസാനം സാറ് പാസ്കല്സ് ലോ ബോര്‍ഡില്‍ എഴുതി ഒരു പ്രാവശ്യം .
ഞങ്ങള്‍ അത് പേപ്പറില്‍ എഴുതി ഒരു അഞ്ഞൂറ് പ്രാവശ്യം ചെറിയ ഒരു ശിക്ഷ അത്രയേ ഉള്ളു .

ഇതാണ് ഒര്‍ജിനല്‍ പാസ്ക്ല്സ് ലോ

Pascal's Law states that if you apply pressure to fluids that are confined (or can't flow to anywhere), the fluids will then transmit (or send out) that same pressure in all directions at the same rate.
അപ്പൊ മനസിലായി പാസ്കല്സ് ലോ ഇത്രയുമേ ഉള്ളു എന്ന് .ഞാന്‍ പറഞ്ഞതു മറ്റൊരു വെര്‍ഷന്‍.
ഓര്‍മയില്‍ ഒരിക്കലും പാസ്കല്സ് ലോ ഞാന്‍ മറക്കില്ല ഒരു പക്ഷെ പാസ്കല്‍ മറന്നാലും സാറ് മറന്നാലും...........

Wednesday, February 4, 2009

പിഴച്ച കണക്കു കൂട്ടലുകള്‍ തുടര്‍ച്ച(5)

അങ്ങനെ എന്റെ രണ്ടുവര്‍ഷം എങ്ങനെഒക്കെയോ തീര്ന്നു . പ്രീ ഡിഗ്രി തീരാര്‍ ആയപ്പോളേക്കും എന്റെ ഭാവിഏകദേശം നല്ല ഒരു രൂപത്തില്‍ ഞാന്‍ വാര്‍ത്തെടുത്ത് വെച്ചു..അല്ല എല്ലാവരുംകൂടി വാര്‍ത്തു എടുപ്പിച്ചു ..അതിന് വേണ്ടി എല്ലാവരും എല്ലാവിധ സഹായ വാഗ്ദാനങ്ങളും നടത്തി.. ഏറ്റവും എടുത്തു പറയേണ്ടത് എന്റെസഹോദരങ്ങളുടെ തന്നെ സഹായ വാഗ്ദാനങ്ങള്‍ ആയിരുന്നു.. എല്ലാവരും പ്രീഡിഗ്രി കഴിഞ്ഞു എനിക്ക് പോകാന്‍ പറ്റിയ ഒരു ഭാവി പദ്ധതിയുടെ രൂപ രേഖ തയ്യാര്‍ ആക്കി... വേറെ ഒന്നും അല്ല പോക്ക് പോയാല്‍ പാറുനെ തയ്യല്‍ പഠിപ്പിച്ചു ,ഒരു സൈക്കിളില്‍ മീന്‍ കച്ചവടം നടത്തുന്ന ഏതെങ്കിലും ഒരുത്തനെ കൊണ്ടു കെട്ടിക്കുക.. (ദുഷ്ടന്‍മാര്‍ ഒരു ലൂണാക്കാരന്‍് മീന്കാരനെ പോലും എനിക്ക് വേണ്ടി കണ്ടു പിടിക്കാം എന്ന് പറഞ്ഞില്ലാ..)..
ചേച്ചിമാര്‍ പറഞ്ഞു അവരുടെ പഴയ തുണിയെല്ലാം തൈയ്യല്‍ പഠനത്തിനായി സംഭാവന ചെയ്യാം എന്ന് .. ചേട്ടന്‍ പറഞ്ഞു തൈയ്യല്‍ മെഷീന്‍ വാങ്ങിത്തരാം എന്ന്.." ഹൊ! എന്റെ ഈശ്വരാ !" എല്ലാവര്ക്കും എന്താ സ്നേഹം!! ഹും ഹും നടക്കട്ടെ ! .. അങ്ങനെ ഞാന്‍ മനസ്സില്‍ തയ്യല്‍ മെഷീനും ഹൃദയത്തില്‍ സൈക്കിളില്‍ വരുന്ന മീന്കാരനെയും സ്വപ്നം കണ്ടു തുടങ്ങി.. അതിനിടയില്‍ പ്രീ ഡിഗ്രി പരീക്ഷയും എന്ട്രന്‍സ് പരീക്ഷയും വന്നു.. ഞാന്‍ എഴുതി, എന്തെല്ലാമോ...
പ്രീ ഡിഗ്രി കണക്കു പരീക്ഷയുടെ അന്ന് പരീക്ഷ ഹാളില്‍ എങ്ങനെയോ ഞാന്‍ തല ചുറ്റി വീണു.. ഒരു അരമണിക്കൂര്‍ പരീഷാ എഴുതിയതിനു ശേഷം.. പിന്നെ എനിക്കൊന്നും ഓര്‍മയില്ല..കോളേജില്‍ നിന്നു ആരോ വണ്ടി വിളിച്ചു വീട്ടില്‍ കൊണ്ടു വന്നു വിട്ടു..പക്ഷെ ഇപ്പോളും ചില കിംവതന്തികള്‍ വിഷയത്തില്‍ നില നില്‍ക്കുന്നുണ്ട്‌.. ഞാന്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ കണ്ടു തലകറങ്ങി പോയതാണെന്ന്.. എന്ത് പറയാനാ ശത്രുക്കള്‍ക്ക് എന്തും പറയാലോ? സത്യത്തില്‍ ഞാന്‍ ചോദ്യപേപ്പര്‍ കണ്ടു തല കറങ്ങിയതാണോ? അതോ കറക്കിയതാണോ? ഞാനും മനസ്സില്‍ ചോദിച്ചു എന്നോട് തന്നെ.. അത് എന്തായാലും അങ്ങനെ തീര്ന്നു ... എന്നെ കണക്കു പഠിപ്പിച്ച സാര്‍ എനിക്ക് ശേഷം അവിടെ ട്യുഷന് വന്ന എല്ലാ കുട്ടികളോടും പറയും..."ഇങ്ങനെത്തെ പല ചോദ്യങ്ങളും പരീക്ഷക്ക്‌ ചോദിക്കും..നിങ്ങളുടെ സീനിയര്‍ സുഹൃത്ത് ചമ്മിയത് പോലെ ചോദ്യങ്ങള്‍ കണ്ടു ചമ്മരുത് .. ബോധം കെടരുത്‌ . മര്യാദക്ക് പഠിച്ചാല്‍ ബോധം പോകാതെ പരീക്ഷ ഹാളില്‍ നിന്നും ഇറങ്ങാം .. ബോധം കെടാന്‍ ഉള്ളവര്‍ ആരും ഇങ്ങോട് ട്യുഷന് വരണ്ടാ .. വെറുതെ ചമ്മരുത് എന്റെ കുട്ടികള്‍ .. സാര്‍ കൂട്ടി ചേര്‍ത്തു " .. ഞാന്‍ ചാരന്‍വഴി ഇതെല്ലം അറിഞ്ഞു കൊണ്ടിരുന്നു.. അപ്പോള്‍ മനസ്സില്‍ വിചാരിച്ചു എനിക്ക് മുന്പേ പഠിച്ച ആരെങ്കിലും ഒന്നു ബോധം കെട്ടിരുന്നെങ്കില്‍ എനിക്ക് ഇവിടെ ട്യുഷന് ചേരേണ്ടി വരില്ലാര്നല്ലോ എന്ന്...
എന്തായാലും പ്രവേശന പരീക്ഷക്ക്‌ തല ഒന്നും ചുറ്റിക്കാതെ പരീക്ഷ എഴുതി.. ഒരു പരിധി വരെ കറക്കി കുത്തലുകളും ഒഴിവാക്കി.. അങ്ങനെ അത് ഒരു വഴി ആക്കി .. എല്ലാ ഒട്ടങ്ങള്‍ക്കും അവിധി കൊടുത്തു ഒരു വേനല്‍ അവിധി കിട്ടി..
സൈക്കിളില്‍ "കൂയ് കൂയ് ... ചാള 10 അയല 10 ഏതെടുത്താലും 10" വിളികളും ആയി വരുന്ന മീന്കാരനും പുതിയ ഡിസൈനില്‍ ഞാന്‍ തുന്നിയ ഉടുപ്പുകളും സ്വപനം കണ്ടു ഒരു അവധി ... കൊള്ളാം..നല്ല രസം ഉണ്ട് ഇങ്ങനെ സ്വപനം കാണാന്‍ ...
അങ്ങനെ സ്വപനം കാണുന്നതിനിടയില്‍ എന്റെ എന്ട്രന്സിന്റെയും പ്രീ ഡിഗ്രിയുടെയും ഫലം പ്രഖ്യാപിച്ചു ... പ്രീ ഡിഗ്രിക്ക് 75% മാര്‍ക്ക് .. (ഈശ്വരാ അത് എന്റെ തന്നെ റിസള്‍ട്ട് ആണോ? അതെ എന്റെ തന്നെ എല്ലാവരും വിളിച്ചു പറഞ്ഞു അത് എന്റെ മാര്‍ക്ക് തന്നെയാണെന്നു..) കൂടെ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കൂടി കണക്കിന് പാറുവിനു വെറും 39% . അതുകൊണ്ട് മൊത്തം പെര്സേന്റാജ് 80% നഷ്ടപെട്ടു ..ഒരു
65 മാര്‍ക്ക് കണക്കിന് കട്ടി ഇരുന്നെങ്കില്‍ 80% പെര്സേന്റാജ് ആയേനെ .. ഇല്ല കിട്ടിയില്ല 39 മാര്‍ക്കാണ് കിട്ടിയിരിക്കുന്നത് ..തല ചുറ്റുമ്പോള്‍ ആലോചിക്കണം ? (ആരെങ്കിലും ഒക്കെ മനസ്സില്‍ മന്ത്രിച്ചു കാണുമോ ആവോ?) .. 50% മാര്‍ക്ക് ഇല്ല കണക്കിന് .. നടുക്കുന്ന മറ്റൊരു സത്യം ... എന്ട്രന്സിനു തരക്കേടില്ലാത്ത റാങ്ക്.. ബി-ആര്കിനും വേണമെന്കില്‍ കിട്ടും.. പക്ഷെ കണക്കിന് മിനിമമം മാര്‍ക്ക് ഇല്ല.. എല്ലാവര്ക്കും സങ്കടം .ഉര്‍ജതന്ത്രം രസതന്ത്രം ഗണിതശാസ്ത്രം എല്ലാ വിഷയങ്ങള്‍ക്കും തനിയെ തനിയെ 50% മാര്‍ക്കുവേണം ... "നോ ചാന്‍സ് നോ വേ റണ്‍ പാറു റണ്‍ " .കളി പറഞ്ഞവരുടെ ഒക്കെ ഉള്ളില്‍ വിഷമം.. പക്ഷെ എനിക്ക് മാത്രം ഒരു വിഷമവും ഇല്ല.. ഞാന്‍ ഇത്ര കൂടുതല്‍ മാര്‍ക്കൊന്നും സ്വപ്നം കണ്ടില്ല.. എന്റെ സാറ് വിളിച്ചു പറഞ്ഞു മോളെ പുനര്‍ മൂല്യനിര്‍ണയത്ത്തിനു അയക്കണം .എന്ട്രന്സിന്റെ റാങ്ക് വെച്ചു അയച്ചാല്‍ ശീഖ്രം റിസള്‍ട്ട് കിട്ടും എന്നൊക്കെ.... കൊടുത്തു പക്ഷെ മാര്‍ക്കില്‍ മാറ്റം ഒന്നും ഇല്ലാ..അങ്ങനെ രണ്ടു വര്‍ഷത്തെ ഓട്ടം പടിക്കല്‍ കൊണ്ടുപോയി കലം ഒടച്ചത് പോലെ ശുഭ പര്യവസാനിച്ചു ....
ഇന്നും അച്ചനും അമ്മയ്ക്കും ഒരു ദുഖം ആയി കണക്കു പരീക്ഷ നില്ക്കുന്നു... ഞാന്‍ മറന്നാലും ഒരു പക്ഷെ അവര്‍ അത് മറക്കില്ല്ലാ..
എന്റെയും എന്റെ അച്ഛന്‍ അമ്മ എല്ലാവരുടെയും കണക്കു കൂട്ടലുകള്‍ അങ്ങനെ പിഴച്ചു പൊയ് ................ ഇനി പിഴക്കാത്ത ഓര്‍മകളും ആയി വീണ്ടും കാണാം ....