Friday, July 17, 2009

ഞാനും എന്റെ ഏട്ടനും.

പോസ്റ്റ് ചെയ്തു കഴിഞ്ഞാണ് ഞാന്‍ കാണുന്നത് ടൈറ്റില്‍ ഇല്ലെന്നു സോറി..ഞാനും എന്റെ ഏട്ടനും വായിക്കുവാന്‍ ഇവിടെ ക്ലിക്കുമൊ പ്ലീസ്‌ ..

ഞാനും എന്റെ ഏട്ടനും

എഴുതുന്ന എല്ലാ പോസ്റ്റിലും ഉള്ള ഒരു വില്ലന്‍ കഥാപാത്രം ആയിട്ടാണ് എല്ലാവര്ക്കും മുന്നില്‍ ഏട്ടനെ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത് . ഏട്ടന്‍ എപ്പോളും എന്റെ ജീവിതത്തില്‍ ഒരു വില്ലന്‍ തന്നെ ആണ് . ഞാന്‍ എന്റെ സഹോദരങ്ങളില്‍ എല്ലാവരിലും ഏറ്റവും അധികം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന വില്ലന്‍.

ഏട്ടന്‍ എന്റെ നേരെ മൂത്ത ആളാണ്.. എട്ടു വര്‍ഷത്തോളം വീട്ടിലെ ഇളയ സന്താനം ആയി വാണു സുഖിച്ചു കഴിയുന്ന ടൈമില്‍ ആണ് ഞാന്‍ ഉണ്ടാകുന്നത്.. സ്വാഭാവികം ആയും ഒരു സ്ഥാന നഷ്ടം ഉണ്ടായി. പെട്ടന്ന് എല്ലാവരുടെയും മുന്നില്‍ ഞാന്‍ ചെറിയ കുട്ടിയും ഏട്ടന്‍ മുതിര്ന്ന കുട്ടിയും ആയി.എല്ലാരുടെയും ശ്രദ്ധ എന്നിലേക്ക്‌ ആയി.

ബാക്കി സഹോദരങ്ങള്‍ കാട്ടാതിരുന്ന ദു:ഖം അമ്മ ഏട്ടനില്‍ കണ്ടു. അങ്ങനെ ഒരു ദു:ഖം ഏട്ടന് ഉണ്ടാകാതിരിക്കാന്‍ അമ്മ എന്നെ വളര്‍ത്തുന്ന ജോലി ഏട്ടനെ ഏല്പിച്ചു. എപ്പോളും ന്റെ എല്ലാ കാര്യങ്ങളും ഏട്ടന്‍ ചെയ്തു തുടങ്ങി. എന്നെ കണ്ണ് എഴുതിക്കുന്നതും പൌഡര്‍ ഇടിക്കുന്നതും എല്ലാം ഏട്ടന്റെ ജോലി . അങ്ങനെ ഏട്ടന്‍ എല്ലാരെക്കാളും അധികം എന്നെ സ്നേഹിക്കാന്‍ തുടങ്ങി. ഞാന്‍ കരയുന്ന ശബ്ദം എവിടെ നിന്നെകിലും കേട്ടാല്‍ ആദ്യം ഓടി എത്തുന്നത് എന്റെ ഈ ഏട്ടന്‍ ആയിരിക്കും. അങ്ങനെ എവിടെ നിന്നോ ഏട്ടന് എന്റെ എല്ലാ കാര്യങ്ങളിലും അച്ഛനും അമ്മയും പോലും കാണിക്കാത്ത ഒരു അധികാരം ഉണ്ടായി.

എനിക്ക് ഒരു അസുഖം വന്നാല്‍ എല്ലാവരെക്കാളും അധികം ദുഖിക്കുന്നത് ഏട്ടന്‍ ആണ്. രാത്രിയില്‍ ഒക്കെ ഇടക്ക് ഏട്ടന്‍ എണീറ്റ്‌ വന്നു നോക്കും. എനിക്ക് രണ്ടു മൂന്നു വയസു ആയപ്പോള്‍ ഏട്ടന്‍ എന്നെ ഏട്ടെന്റെ കൂടെ കിടത്തി ഉറക്കണം . ഞാന്‍ അമ്മേടെ കൂടെ അല്ലാതെ കിടക്കില്ല. അമ്മ എന്നെ ഉറക്കിയിട്ട് ഏട്ടനെ വിളിച്ചു എന്റെ കൂടെ കിടത്തും . ഉറങ്ങി കിടക്കുന്ന എന്നെ നോക്കി ഞാന്‍ എപ്പോ ഉണരും എന്ന ആലോചന കാരണം മിക്കപ്പോളും ഏട്ടന്‍ ഉറങ്ങില്ല. കണ്ണ് വലിച്ചു തുറന്നു പിടിച്ചിരിക്കും .. ഇങ്ങനെ ഒക്കെ ചെയ്തു തരുന്ന ഈ ഏട്ടനെ എനിക്ക് കുഞ്ഞിലെ ഇഷ്ടം അല്ല . എനിക്ക് അമ്മ തന്നെ വേണം . ഉറങ്ങി എണീക്കുമ്പോ അമ്മയെ കണ്ടില്ലെങ്കില്‍ ഞാന്‍ കരയും.

പിന്നെ എപ്പോളോ ഒരു പ്രായത്തിന്റെ അന്തരം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായി . അങ്ങനെ പതിയെ പതിയെ ഏട്ടനും ബാക്കി ഏല്ലാവരും ഒരു ഗ്രൂപ്പും ഞാന്‍ മാത്രം അച്ഛന്റെയും അമ്മേടേം ഗ്രൂപ്പും. അതായത് ഒരു ന്യൂസ് റിപ്പോര്‍ട്ടര്‍ . അവരുടെ കൂടെ നടന്നു അവര്‍ക്കിടയിലെ രഹസ്യങ്ങള്‍് ചോര്‍ത്തല്‍. അവര്‍ക്ക് ഭയങ്കര പാര.


പിന്നെ കുറച്ചു കൂടി വലുതായപ്പോള്‍ ചുണ്ടങ്ങ കൊടുത്തു വഴുതനങ്ങ വാങ്ങുന്ന സ്വഭാവം ആയി. എല്ലാവരോടും പോയി പോര് കുത്തും.ആദ്യത്തെ അടി തുടങ്ങുന്നത് ഞാന്‍ ആയിരിക്കും.അടി കൊടുത്തിട്ട് ഏട്ടന് നന്നായി ഏറ്റു എന്ന് ഉറപ്പു വരുത്തിയ ശേഷം ഞാന്‍ ഒച്ചയില്‍ കിടന്നു നിലവിളിക്കും . കരച്ചില്‍ കേട്ടു അമ്മ എത്തുമ്പോള്‍് കാണുന്നത് എന്നെ തല്ലാന്‍ കൈ ഓങ്ങി നില്ക്കുന്ന ഏട്ടന്‍.. പിന്നെ എന്തെങ്കിലും വേണോ? അമ്മയുടെ കയ്യില്‍ നിന്നും ഏട്ടന് ബാക്കി കിട്ടും. അമ്മ എന്നെ എടുത്തു കൊണ്ടു പോകുമ്പോള്‍ അമ്മേടെ തോളിലിരുന്നു ഏട്ടനെ ഒച്ച വെക്കാതെ ചിരിച്ചു കാട്ടും. അങ്ങനെ നിരപരാധി ആയ ഏട്ടന് എപ്പോളും ശകാരം. പിന്നെ ഏട്ടനും ഞാനും ആയുള്ള വഴക്കുകള്‍ക്ക് ആരും സാക്ഷികള്‍ ഉണ്ടാകില്ല. ആരും അതിന് മുതിരാറില്ല. സാക്ഷി പറയ്യാന്‍ വന്നാല്‍ ഞാന്‍ കരഞ്ഞു അവരെ കൂടി പ്രതി കൂട്ടില്‍ നിര്‍ത്തും. പിന്നെ അമ്മ ആയിരിക്കില്ല ശിക്ഷാവിധി നടപ്പാക്കുന്നത്. അച്ഛന്‍ വന്നാല്‍ എല്ലാവര്ക്കും കിട്ടും. ചിലപ്പോള്‍ ഏട്ടന്‍ ഞാന്‍ കാറുന്നതിനു മുന്നേ ഒരെണ്ണം തരും അങ്ങനെ ഉള്ളപ്പോള്‍ ഞാന്‍ കരയാതെ ആരെയം കാണാതെ മുങ്ങും. പക്ഷെ എന്നെ തല്ലാനുള്ള ചാന്‍സ് ഏട്ടന് കിട്ടുക പ്രയാസം ആണ്.

ഇങ്ങനെ ഒക്കെ ആണെങ്കിലും വലിയ റിസ്ക്‌ ഉള്ള കാര്യങ്ങള്‍ ചെയ്യുമ്പോ ഏട്ടന് ഒരു കൈ സഹായം ഞാന്‍ മത്രം ആണ്.അതായതു ഏട്ടന് പേര്‍സണല്‍ ആയി എന്തെങ്കിലും കള്ളത്തരം ചെയ്യണമെങ്കില്‍ ഏട്ടന്‍ അത് എന്നെ മത്രമേ അറിയിക്കൂ. ഞാന്‍ അത് രഹസ്യം ആയി തന്നെ സൂക്ഷിക്കും. എനിക്ക് ഒരു പാര വരുന്നതു വരെ.

അങ്ങനെ ഇരിക്കെ ഓണത്തിന്റെ ഒരു അവധി ദിവസം ഏട്ടന്റെ കൂടെ പഠിക്കുന്ന മനോജേട്ടന്‍ (പേരു ഒര്‍ജിനല്‍ അല്ല)ഏട്ടനേ അവിടെ അപ്പുറത്തുള്ള കുളത്തില്‍ നീന്തല്‍ പഠിക്കുവാന്‍ വിളിച്ചു. പക്ഷെ അച്ഛന്‍ അറിഞ്ഞാല്‍ അത് ഭയങ്കര പ്രശനം ആണ് അച്ചന് ചില കൂട്ട് കെട്ടുകള്‍ ഇഷ്ടം അല്ല .അതില്‍ ഒന്നാണ് ഈ മനോജേട്ടന്‍ . പത്താം ക്ലാസ്സ്‌ എത്തിയപ്പോലേക്ക് പത്ത് പതിനഞ്ചു തവണ ഒളിച്ചോടിയ മഹാന്‍ ആണ് ഈ മനോജേട്ടന്‍.ഒളിച്ചോടി പോയ മനോജേട്ടനെ കണ്ടു പിടിക്കാന്‍ അച്ഛനും കുറെ ഓടിയിട്ടൂളളതാണ് . അതുകൊണ്ട് അച്ഛന്റെ അനുവാദത്തോടെ നീന്തല്‍ പഠിത്തം നടക്കില്ല. അച്ഛന്‍ ഇല്ലാത്ത സമയത്തു വേണം പോകാന്‍.

ഏട്ടന്‍ എന്നോട് വിവരം പറഞ്ഞു. അച്ചന് ആ അടുത്തെങ്ങാന്‍ ലോങ്ങ്‌ ട്രിപ്പ്‌ ഉണ്ടോ എന്നറിയണം. അതായതു മനോജേട്ടന്‍ പറഞ്ഞതു വെച്ചു ഒരു അഞ്ചു മണിക്കൂര്‍ നന്നായി ശ്രമിച്ചാല്‍ നീന്തല്‍ പഠിക്കാം എന്നാണ്. അഞ്ചു മണിക്കൂര്‍ നേരം അച്ഛന്‍ വീട്ടില്‍ നിന്നു മാറി നില്‍ക്കണം. അച്ഛന്‍ അഞ്ചു മണിക്കൂര്‍ നേരം വീട്ടില്‍ നിന്നു മാറിനില്‍്ക്കുമോ എന്ന് ഡയറക്റ്റ് ചോദിയ്ക്കാന്‍ ആകെ മനക്കരുത്ത് ഉള്ളത് എനിക്ക് മാത്രമാണ് . വേറെ ഏത് മക്കള്‍ പോയി അച്ഛനോട് ഈ ചോദ്യം ചോദിച്ചാലും അച്ചന് സംശയം മണക്കും .
"എന്റെ അച്ഛന്‍ ആരാ മോന്‍?"

രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്ക് അച്ഛന്‍ അഞ്ചു മണിക്കൂര്‍ മാറി നിന്നിട്ട് ഒരു പ്രയോജനവും ഇല്ല. അത് കൊണ്ടു ഈ ചോദ്യം അച്ഛനോട് ചോദിക്കാന്‍് എന്നെ ഏല്‍പ്പിച്ചു. ഏട്ടന്‍ തന്നെ ചോദ്യം പറഞ്ഞു തന്നു അച്ഛന്‍ ഈ ആഴ്ച ദൂരെ എവിടെ എങ്കിലും പോകുമോ ? പോകുമ്പോ എന്നെ കൊണ്ടു പോകുമോ? . ഈ ചോദ്യത്തില്‍ എന്തായാലും ഒരു സംശയവും അച്ചന് തോന്നില്ല . കാരണം അച്ഛന്‍ എവിടെ പോയാലും എന്നെ കൊണ്ടു പോകുമോ എന്ന് ഞാന്‍ ചോദിക്കുന്നതാണ് .

അന്ന് രാത്രി അച്ഛന്‍ അത്താഴം കഴിഞ്ഞു ഉമ്മറത്ത്‌ ചാര് കസേരയില്‍ ഇരുന്നു കാറ്റു കൊള്ളുന്ന നേരം ഏട്ടന്‍ അച്ഛന്റെ അടുത്തേക്ക് എന്നെ വിട്ടു . സാധാരണ ഈ സമയത്ത് ഞാനും അച്ഛന്റെ കൂടെ ആ ചാര് കസേരയില്‍ ഇരിക്കും. ഞാന്‍ ഉമ്മറത്ത്‌ എത്തിയപ്പോ അച്ഛന്‍ എന്നെ വിളിച്ചു മടിയിലിരുത്തി പതിവു പോലെ. ഈ സമയം അച്ഛനും എനിക്കും മാത്രം ഉള്ളതാണ് . അച്ഛനോട് എനിക്ക് വലിയ വലിയ സംശയങ്ങള്‍ ചോദിക്കാനും അച്ഛന്റെ കുട്ടികാലത്തെ കഥ പറഞ്ഞു തരാനും അച്ഛന്റെ മീശയില്‍ പിടിച്ചു വെള്ള കളറില്‍ ഉള്ളത് പറിച്ചെടുക്കനും അറബിക്കഥയിലെ രാജാ കുമാരന്‍ പറന്നു പോയ കഥ പറയാനും മാത്രം ഉള്ള സമയം . ഏട്ടന്‍ വാതിലിന്റെ പുറകില്‍ ഞങ്ങളുടെ സംഭാഷണം കെട്ട് ചെവി കൂര്‍പ്പിച്ചു നിന്നു. ഇടക്ക് അവസരം നോക്കി ഞാന്‍ അച്ഛനോട് ഏട്ടന്‍ പറഞ്ഞ ചോദ്യം ചോദിച്ചു. അച്ഛന്‍ അടുത്ത ദിവസം തന്നെ ഏതോ ഒരു വസ്തു നോക്കാന്‍ അമ്മാവന്റെ കൂടെ പോകുന്നുണ്ട്. ഒത്തിരി ദൂരെ ആണ് പോകുന്നത്. രാവിലെ പത്തു ഒക്കെ ആകുമ്പോ പോയി രാത്രി ഇരുട്ടിയിട്ടേ തിരിചെത്തു .
അത് കൊണ്ടു എന്നെ കൊണ്ടു പോകാന്‍ പറ്റത്തില്ല .

വിവരം അറിഞ്ഞു ഞാന്‍ സൂത്രതില്‍ അച്ഛന്റെ അടുത്ത് നിന്നു വലിഞ്ഞു. ഏട്ടന്റെ അടുത്തേക്ക് ഓടി. പുറകു വശത്തെ തിണ്ണയില്‍ ഞങ്ങളെ കണ്ട ചേച്ചി ചോദിച്ചു എന്താ രണ്ടു കൂടി പാതിരയ്ക്ക് തല്ലു കൂടാന്‍ വേണ്ടി നില്‍ക്കുകയാനോന്നു .ഞങ്ങള്‍ ഒന്നും മിണ്ടാതെ നേരം വെളുക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചു പോയി കിടന്നു. ഏട്ടന്‍ നീന്തല്‍ പഠിക്കാന്‍ പോകുമ്പോ എന്നെ കൂടി കൊണ്ടു പോകാം എന്ന് പറഞ്ഞ വാക്കിലാണ് ഞാന്‍ മയങ്ങി ഇരിക്കുന്നത്. അങ്ങനെ അച്ഛന്‍ പോയ പുറകെ ഏട്ടന്‍ എന്നെയും കൂട്ടി കുളത്തിന്റെ അങ്ങോട്ട് വന്നു. മനോജേട്ടനും അവിടെ ഉണ്ട്. നല്ല ആഴം ഉള്ള കുളം ആണ്. നീന്തല്‍ അറിയാവുന്ന ആരും കൂടെ ഇല്ല താനും ,അതുകൊണ്ട് ഏട്ടന്റെ കയ്യില്‍ ഒരു കയര്‍ ഉണ്ട്. അത് ഏട്ടന്റെ വയറില്‍ കെട്ടി അതിന്റെ തുമ്പ് എന്നെ ഏല്പിച്ചു. ഏട്ടന്‍ മുങ്ങി എന്ന് പറയുമ്പോ പൊക്കാന്‍് വേണ്ടി ആണ് എന്നെ കയറു തന്നു നിര്‍ത്തിയിരിക്കുന്നത്.. ഏട്ടന്‍ മുങ്ങി എന്ന് പറയുമ്പോളും ഏട്ടന്‍ മുങ്ങി എന്ന് എനിക്ക് തോന്നുമ്പോഴും ഒക്കെ ഞാന്‍ കയറില്‍ പിടിച്ചു പൊക്കി കൊണ്ടിരുന്നു.

പക്ഷെ പോയ വഴിക്ക് ബ്രോകെര്‍ക്ക് എന്തോ അസൌകര്യം . അത് കാരണം അച്ഛന്‍ തിരിച്ചു വീട്ടിലേക്ക് വന്നു.ഞങ്ങളെ കുറെ നേരം കാണാതായപ്പോള്‍ , ഞങ്ങളെ അന്വേഷിച്ചു . അമ്മ പറഞ്ഞു ഒരു കയറും ആയി രണ്ടും കൂടി പോണത് കണ്ടു എന്ന്. അച്ഛന്‍ ഒന്നും പറയാതെ അവിടെ കണ്ട ഏതോ ഒരു മരത്തിന്റെ നല്ലൊരു കൊമ്പ് ഒടിച്ചു കൊണ്ടു ഞങ്ങളെ അന്വേഷിച്ചു വന്നു. മുങ്ങി കൊണ്ടിരിക്കുന്ന ഏട്ടനെ പൊക്കുന്ന ഞാന്‍ അച്ഛന്റെ വരവ് കണ്ടു. കയര്‍ അവിടെ ഇട്ടിട്ടു "അയ്യോ അച്ഛന്‍ വന്നെ" എന്ന് കൂവി ജീവനും കൊണ്ടു ഓടി.


അച്ഛന്‍ വന്നു ഏട്ടന്റെ കയറില്‍ പിടിച്ചു പൊക്കി കരക്ക്‌ കേറ്റി. പിന്നെ കയ്യില്‍ ഇരുന്ന വടിക്ക് നല്ലത് വീട് വരെ കൊടുത്തു കൊണ്ടു വന്നു. വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ വീണ്ടും അമ്മമെടെ മുറിയില്‍ കയറി. അച്ഛന്‍ വന്നു എന്നെ വിളിച്ചു എനിക്കും തന്നു മൂന്നു നാല് പിട . പിടിച്ചിരുന്ന കയറു എറിഞ്ഞിട്ടു ഓടിയതിനാണ് എനിക്ക് കിട്ടിയത്.
ഏട്ടന് ആകെ സങ്കടം ആയി . ഏട്ടന്‍ വീട്ടില്‍ വരാതെ നേരെ പുറകിലത്തെ തൊടിയില്‍ പോയി കിടന്നു . അച്ഛന്‍ കുറച്ചു കഴിഞ്ഞു അമ്മയോട് ഏട്ടന്‍ എവിടെ എന്ന് അന്വേഷിച്ചു. അപ്പുറത്തെ തൊടിയില്‍ ഇരിപ്പുണ്ട് ,അവന്റെ തുട പൊട്ടി എന്നാ തോന്നണത് ഇങ്ങനെ ആണോ മക്കളെ തല്ലണത് . അമ്മേടെ വക ചോദ്യം . അച്ഛന്‍ ഒന്നും മിണ്ടാതെ അവിടെ ഇരുന്ന എണ്ണ കുപ്പിയും ആയി പറമ്പിലേക്ക്‌ പോയി. പുറകെ ഞാനും പോയി. അച്ഛന്‍ ഏട്ടന് തല്ലുകൊണ്ട ഭാഗത്തെല്ലാം എണ്ണ തൂത്ത് തടവി, ഉപ്പിട്ട ചൂടു വെള്ളത്തില്‍ കാലും കഴുകി കൊടുത്തു. (അതാണ്‌ ഞങ്ങളുടെ അച്ഛന്‍ -എന്റെ ചക്കര അച്ഛന്‍ ).

പിറ്റേന്ന് രാവിലെ അച്ഛന്‍ ഏട്ടനേയും കൊണ്ടു നീന്തല്‍ പഠിപ്പിക്കാന്‍ പോയി. രണ്ടു ദിവസം കൊണ്ടു ഏട്ടന്‍ നീന്തല്‍ പഠിച്ചു.

Wednesday, July 1, 2009

എന്റെ ബി സ് സി കഥകള്‍ - രണ്ടാം ഭാഗം

എന്റെ ബി സ് സി കഥകള്‍ രണ്ടാം ഭാഗം വയിക്കുആന്‍ ക്ലിക്ക് ഹിയര്‍ പ്ലീസ്‌

അന്തരീക്ഷം അശുഭലക്ഷണം

അന്ന് കോളേജില്‍ സീറ്റ് ഉറപ്പിച്ചു വീട്ടില്‍ എത്തിയിട്ട് കോളേജില്‍ പോകുന്ന വഴികളെക്കുറിച്ച് ചിന്തിച്ചു . ആദ്യത്തെ ഒരാഴ്ച എന്തായാലും അച്ഛന്‍ കൊണ്ടു വന്നു ആക്കും. പിന്നെ വേണമെങ്കില്‍ ബാക്കി ഉള്ള മൂന്നു വര്ഷവും അച്ഛന്‍ തന്നെ കൊണ്ടു വന്നാക്കുകയും വിളിക്കാന്‍ വരുകയും ചെയ്യും. പക്ഷെ ആരേലും കണ്ടാല്‍ അയ്യേ നാണക്കേടല്ലേ?ട്യുഷന്‍ കഴിഞ്ഞു ഞാന്‍ ലേറ്റ് ആയി വരുമ്പോ അച്ഛന്‍ വിളിക്കാന്‍ വരുന്നതിനു തന്നെ ഫ്രണ്ട്സ് കളിയാക്കി കൊന്നു. ഇനിയും അതിനൊരവസരം ഉണ്ടാക്കരുത് .

കോളേജില്‍ പോകാന്‍ മൂന്നു വഴികള്‍ ഉണ്ട് . അതില്‍ ഏറ്റവും ഷോര്‍ട്ട് ആയ വഴിയില്‍ കൂടി പോയാല്‍ ടാറിട്ട റോഡ്‌ കാണാതെ കോളേജില്‍ എത്താം. മറ്റു രണ്ടു വഴികള്‍ അല്പം കൂടുതല്‍ ആണ്. ചുറ്റി തിരിഞ്ഞു പോകേണ്ടി വരും. എന്തായാലും ഷോര്‍ട്ട് ആയ വഴി തന്നെ തിരഞ്ഞെടുത്തു. ഒരു അഞ്ചോ ആറോ വീട്ടുകാരുടെ തൊടികള്‍ (എല്ലാ വീട്ടുകാര്‍ക്കും കാണു ഒരു പത്ത് പതിനന്ജു ഏക്കര്‍ നിലം- ) മാത്രം കടന്നാല്‍ കോളേജ്‌ എത്തും. പോകുന്ന വഴി നല്ല ഭംഗി ഉള്ള നെല്‍പാടങ്ങളും കനാലും കൈ തോടുകളും ഓഹോ എന്ത് രസം!!!!.


ഇനി ഈ തൊടികളെ വിശദീകരിക്കാം .


അച്ഛന്റെ തൊടി കഴിഞ്ഞാല്‍ തെക്കേടത്തെ തൊടി അത് കഴിഞ്ഞാല്‍ തൈപറമ്പിലെ തൊടി ,പിന്നെ മീനനിവാസ്‌ കാരുടെ, ഭീതംബാരന്‍ മാഷിന്റെ പിന്നെ നെല്പാടവും കനാലും കൈ തോടും .. പിന്നെ ഒരു ചെറിയ കുന്നു അവിടെ മുഴുവന്‍ തെരുവ കാടാണ്. തെരുവകാട്ടില്‍ നിന്നു നേരെ ഇറങ്ങിയാല്‍ കോളേജിന്റെ കോമ്പൌണ്ട്.

ഈ കോളെജിനു ഒരു പ്രത്യേകത ഉണ്ട് മൂന്നു വഴികളില്‍ ഏത് തിരഞ്ഞെടുത്താലും കുന്നു കേറണം. അതില്‍ ഏറ്റവും ചെറിയ കുന്നു ഈ തെരുവകാട് വഴി വരുമ്പോള്‍ ഉള്ളതാണ് എന്ന് ഞാന്‍ വഴിയേ മനസിലാക്കി . അത് കൊണ്ടു ഈ വഴി എന്തായാലും സെലക്ട്‌ ചെയ്യണം .പിന്നെ ഈ വഴി പോന്നാല്‍ ഞാന്‍ ഈ കോളേജില്‍ ഉള്ള വിവരം ഒരു മാതിരി പെട്ട ആളുകള്‍ ഒന്നും അറിയില്ലാ. ഞാന്‍ വല്ല വിദേശ പഠനത്തിനും പോയെന്ന് ഓര്‍ത്തു എന്റെ അഭ്യുതയകാംഷികള്‍ ആശ്വസിച്ചു കൊള്ളട്ടെ. അടുത്തുള്ള രണ്ടു കൂട്ടുകാര്‍ എന്റെ സീനിയര്‍ ബാച്ചില്‍ ഉണ്ട് അവര്‍ കൂടി വന്നിട്ട് ഈ വഴികളില്‍ കൂടി പോകാം .ആ വഴി തന്നെ പോകാന്‍ യാതൊരു വിധത്തിലും അച്ഛനും അമ്മയും സമ്മതിക്കില്ല. മഴക്കാലത്ത് ഒത്തിരി പാമ്പുകള്‍ ഒക്കെ തോടിന്റെ വരമ്പില്‍ കാണും. വല്ലതും പറ്റിയാല്‍ ആരും കാണുക കൂടി ഇല്ല .

കോളേജില്‍ ക്ലാസ്സ്‌ തുടങ്ങുന്ന ദിവസം ഏട്ടന്‍ വീട്ടില്‍ ഉണ്ട് . അച്ഛന്‍ എന്നെ കൊണ്ടു ചെന്നാക്കാന്‍ തയ്യാര്‍ ആകും നേരം ഏട്ടന്‍ പറഞ്ഞു ഞാന്‍ കൊണ്ടു ചെന്നാക്കാം .കോളേജ്‌ ഒന്നു കണ്ടിരിക്കാമല്ലോ? ഈ .....ശ്വരാ.... ഈ ഏട്ടന്‍ എന്നെ കൊണ്ടേ പോകൂ...


ഏട്ടന്‍ കോളേജില്‍ കൊണ്ടു ചെന്നാക്കി. ആദ്യ ദിവസം ക്ലാസ്സ് ഉണ്ടാകില്ല .ഏട്ടന്‍ ഓഫീസിന്റെ അവിടെ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു .

ജോയിന്‍ ചെയ്യാന്‍ വേണ്ടി ചെന്ന റൂമിന്റെ മുന്നില്‍ ചെന്നപ്പോള്‍ ആരോ പറഞ്ഞു മുകളിലെ ക്ലാസ്സുകളിലേക്ക് പോയ്ക്കോളാന്‍ . ഇനി എന്ത് മുകളിലോട്ട് പോകാന്‍ ഇപ്പൊ തന്നെ ഭൂമിയുടെ നെറുകയില്‍ ആണ് നില്ക്കുന്നത്. ഇനിയും മുകളിലേക്ക് പോകാനോ ? ഞാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത് നില്ക്കുന്നത് കണ്ടു ഏട്ടന്‍ എന്റെ അടുത്ത് വന്നു.

"എന്താ?"

"ഏട്ടാ ക്ലാസ്സ് റൂം ഇവിടെ അല്ല മുകളിലാണെന്നു.."

"ഇതു പിന്നെ എന്താ?"

"ഓഫീസ് റൂമുകള്‍ ആണ്.. "

"കൊള്ളാം എന്നാ എന്റെ മോള്‍ വേഗം മുകളിലേക്ക് പൊക്കോ.. "

"ഏട്ടന്‍ മേലെ വരെ ഒന്നു കൂടെ വരുമോ? ഏത് വഴിയാ പോകേണ്ടത് എന്നറിയില്ല "

"വാ എന്തായാലും കുഞ്ഞനുജത്തിയുടെ കോളേജ്‌ കാണാമല്ലോ?"

ഞങ്ങള്‍ വീണ്ടും കുറച്ചു കൂടി കുന്നു കേറി ഒരു പതിനെട്ടാം പടിയും കണ്ടു കോളേജില്‍ എത്തി. കോളേജ്‌ കണ്ടു ഞാന്‍ നടുങ്ങി. അസ്ബെട്ടോസ് ഷീറ്റ് കൊണ്ടു ഉണ്ടാകിയ ഒരു പഴയ ഷെഡ്‌ പോലെ ഉള്ള കെട്ടിടം. ക്ലാസ്സ്‌ റൂമുകള്‍ വെറും സ്ക്രീന്‍ വെച്ചു തിരിച്ചിരിക്കുന്നു. പക്ഷെ നടുക്കം ഏട്ടനെ കാട്ടാന്‍ പറ്റില്ല. "വലിയ മഹാന്‍മാരെല്ലാം ഇടി മിന്നലിന്റെ വെട്ടത്തും മിന്നാമിനുങ്ങിന്റെ വെളിച്ചത്തിലും ഒക്കെ പഠിച്ചത് മനസ്സില്‍ വിചാരിച്ചു" വളരെ കൂള്‍ ആയി ആരോടോ ഫസ്റ്റ് ബി എസ്‌ സി ക്ലാസ്സ്‌ ചോദിച്ചു . ആരോ കാട്ടി തന്നു . ക്ലാസ്സ്‌ റൂമിന്റെ മുന്നില്‍ എന്നെ ആക്കിയിട്ടു ഏട്ടന്‍ താഴോട്ട് പോയി.

ക്ലാസ്സില്‍ കേറി ഞാന്‍ ബാക്ക് ബെഞ്ചില്‍ പോയിരുന്നു.(സോറി ആകെ രണ്ടു റോ ബെന്ജും ഡെസ്ക്കും ആണ് ക്ലാസ്സില്‍ ഉള്ളത്) . ക്ലാസ്സില്‍ ഉള്ള കുട്ടികള്‍ എന്നെ ഏതോ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നു. കരയണോ? അതോ ചിരിക്കണോ? ആകെ തല കറങ്ങുന്ന അവസ്ഥ. ആരോടും ഒന്നും മിണ്ടാതെ ഞാന്‍ അവിടെ ഇരുന്നു.
അല്പം കഴിഞ്ഞു ഒരു സര്‍ ക്ലാസ്സില്‍ വന്നു ടൈം ടേബിള്‍ തന്നു. പേരുകള്‍ ചോദിച്ചു.
എന്നോടും ചോദിച്ചു ഞാന്‍ പേരു പറഞ്ഞു
" പാര്‍വതി കുറുപ്പ്"
താനാണോ പാര്‍വതി. താഴെ എത്തുമ്പോള്‍ ഫിസിക്സ്‌ ഡിപാര്‍്ട്ട്മെന്ടില്‍് ചെന്നു ഹെഡ് ഓഫ് ദി ഡിപാര്‍്ടുമെന്ടിനെ കാണാന്‍ പറഞ്ഞിട്ടുണ്ട്.

ഈശ്വരാ വന്നു കെറി ഇല്ല അതിന് മുന്നേ പ്രശ്നങ്ങളോ?
കുറച്ചു കുശലന്വേഷണങ്ങള്ക്ക് ശേഷം ക്ലാസ്സ്‌ വിട്ടു. നാളെ മുതല്‍ റെഗുലര്‍ ക്ലാസ്സ്‌ ഉണ്ടാകും എന്ന് പറഞ്ഞു .

ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ ക്ലാസ്സില്‍ വന്ന സര്‍ ദാ എന്നെ നോക്കി നില്ക്കുന്നു. ഞാന്‍ സാറിന്റെ കൂടെ ഡിപാര്‍്ട്ട്മെന്ടില്‍് ചെന്നു. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഏട്ടനും H O Dയും കൂടി ചിരിച്ചു കളിക്കുന്നതാണ്.
ഈ ചെറു പ്രായത്തില്‍എന്തൊക്കെ പരീഷണങ്ങള്‍?

"പാര്‍വതിടെ കാര്യത്തില്‍ ഒന്നും പേടിക്കണ്ട . ഞാന്‍ എല്ലാ വിധ ശ്രദ്ധയും കൊടുത്തോളാം. വീട്ടില്‍ എപ്പോളും നിങ്ങളുടെ ശ്രദ്ധ വേണം . ആളെ കണ്ടല്ലോ ഇനി ഞാന്‍ മുഖം മറക്കില്ലാ"


ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നതിന് മുന്പേ ഏട്ടന്‍ ബൈ പറഞ്ഞു അവിടെ നിന്നു ഇറങ്ങി. നേരെ ഓഫീസ് റൂമില്‍ ചെന്നു അവിടെ ഇരിക്കുന്ന ആളുടെ അടുത്ത് ചെന്നു .

"മോളെ മാത്രം ആണ് എനിക്ക് പരിചയം ഇല്ലാത്തതു. മോളെ കാട്ടി തന്നത് നന്നായി.. ഇനി എല്ലാ കാര്യങ്ങളും നോക്കാന്‍ ഞങ്ങള്‍ ഉണ്ടല്ലോ? "
ഈശ്വരാ വീടിന്റെ മുറ്റത്തു ഉള്ള കോളേജില്‍ എന്നെ നോക്കാന്‍ ഇത്ര അധികം ആളുകളോ? "

ഞങ്ങള്‍ അവിടെ നിന്നു ഇറങ്ങി ക്യാന്റീനില്‍ ചെന്നു .(വീട്ടില്‍ നിന്നു ഭക്ഷണം കഴിചിറങ്ങിയതല്ലേ ഉള്ളു . ഇനി ഇപ്പൊ എന്ത് കഴിക്കാനാണ് പോലും. )
അവിടെ ചെന്നു ഏട്ടന്‍
"വാസുവേട്ടാ ഇതാട്ടോ നമ്മുടെ കുട്ടി നോക്കി കൊള്ളണേ? "
"അയ്യോ പാറൂട്ടിക്കു വാസു ഏട്ടനെ മനസിലായോ? "
ഒന്ന് ചിരിച്ചു കാണിച്ചു യാത്ര പറഞ്ഞു അവിടെ നിന്നു ഇറങ്ങി. ലോകത്തുള്ള എല്ലാവര്ക്കും എന്നെ പരിചയപെടുത്തി കൊടുത്തിട്ടു ഞങ്ങള്‍ വീട്ടില്‍ എത്തി. (മൊത്തം ഷോക്ക്‌ , പഴയ കോളേജ്‌ എത്ര ഭേദം. മുഴുവന്‍ പരിചയക്കാരുടെ ഇടയ്ക്ക് ഇനി എങ്ങനെ ജീവിക്കാന്‍.")
വീട്ടില്‍ എത്തിയ വഴി ഏട്ടന്‍ പരിചയക്കാരുടെ ലിസ്റ്റ് ഒക്കെ അച്ഛനെ കേള്‍പ്പിച്ചു. ഏട്ടന്റെ പ്രിയ സുഹ്രത്തിന്റെ അച്ഛന്‍ ആണ് H O D . പിന്നെ ഓഫീസില്‍ ഉള്ളത് അച്ഛന്റെ വകയില്‍ ഉള്ള ഒരു അമ്മാവന്റെ വകയില്‍ ഉള്ള മുത്തശ്ചന്റ്റെ വകയില്‍ ഉള്ള ഒരു അനന്തരവളെ കല്യാണം കഴിച്ച വരന്‍.

പിന്നെ അവിടെ ക്യാന്റീന്‍ നടത്തുന്നത് ഞങ്ങളുടെ വീടിന്റെ അടുത്ത് ചായക്കട നടത്തി കൊണ്ടിരുന്ന വാസു ഏട്ടനും കുടുംബവും. അവര്‍ പണ്ടു വെള്ളം കൊണ്ടു പോയിക്കൊണ്ടിരുന്നത് വീട്ടില്‍ നിന്നാണ്. ആ പരിചയം. എന്തൊരു കഷ്ടം.

ഞാന്‍ ഇനി എന്തിന് ആ കോളേജില്‍ പോകണം ?